ചെംസ്ഫോർഡിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നു
ബ്രിട്ടനിലുള്ള യഹോവയുടെ സാക്ഷികൾ എസെക്സ് കൗണ്ടിയിലെ ചെംസ്ഫോർഡിന് അടുത്ത് അവരുടെ പുതിയ ബ്രാഞ്ചോഫീസിന്റെ നിർമാണം തുടങ്ങി. പ്രകൃതിസുന്ദരമായ ഈ പ്രദേശം ധാരാളം ജീവജാലങ്ങളുള്ള ഒരിടമാണ്. അവയെ പരിരക്ഷിക്കാനുള്ള ഒരു നിയമം 1981-ൽ യുണൈറ്റഡ് കിങ്ഡം ഇറക്കിയിരുന്നു. ഈ നിയമത്തിനു ചേർച്ചയിൽ ജീവജാലങ്ങളെ സംരക്ഷിച്ചുകൊണ്ട് നിർമാണപ്രവർത്തനത്തിനു തടസ്സം വരാതെ മുന്നോട്ടു പോകാൻ യഹോവയുടെ സാക്ഷികൾ എന്തു ചെയ്തു?
പണി സ്ഥലത്തുള്ള ഉപയോഗപ്രദമായ മരത്തടികൾകൊണ്ട് അവിടങ്ങളിൽ മാത്രം കണ്ടുവരുന്ന എലിയെപ്പോലിരിക്കുന്ന ജീവിക്ക് (ഹെയ്സൽ ഡോർമൗസ്) താമസിക്കാൻ ചെറിയചെറിയ പെട്ടികൾ ഉണ്ടാക്കി. അവ നിർമാണപ്രവർത്തനം നടക്കുന്നിടത്തുനിന്ന് കുറെ ദൂരെയായി വെച്ചിരിക്കുന്നു. ഈ ജീവികൾക്ക് യാതൊരു തടസ്സവും കൂടാതെ ഓടിനടക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിരിക്കുന്നു. മരങ്ങളിലും വേലിച്ചെടികളുടെ നിരകളിലും ഉള്ള ഇവയുടെ താവളങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ പ്രത്യേകമായ ഒരു പാലവും പുതിയ വഴിയുടെ ഭാഗത്ത് നിർമിച്ചിരിക്കുന്നു. ഇതു കൂടാതെ ഇവയെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ചില പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നു. തണുപ്പുകാലത്ത് ചെടികൾ വെട്ടിയൊതുക്കുന്നു. ഒരു വർഷം ഒരു നിരയിലെ ചെടികൾ വെട്ടിയാൽ അടുത്ത വർഷം വേറെ നിരയിലെ വെട്ടുന്നു. അങ്ങനെ ഈ ജീവികളെ അധികം ശല്യപ്പെടുത്താതെതന്നെ അതിന്റെ തനത് വാസസ്ഥലം പരിരക്ഷിക്കാനാകുന്നു. അതോടൊപ്പം അവയ്ക്ക് വ്യത്യസ്തതരം ഭക്ഷണസാധനങ്ങളും ലഭ്യമായിരിക്കും.
അവിടെയുള്ള നീർക്കോലി, പല്ലി, മണ്ണിരപോലുള്ള ഒരുതരം ജീവി എന്നിവയെപ്പോലും യഹോവയുടെ സാക്ഷികൾ സംരക്ഷിക്കുന്നു. ഇവയ്ക്ക് തത്കാലത്തേക്ക് താമസിക്കാൻ വെച്ചുകൊടുത്ത ഓടുകൾക്കിടയിൽനിന്നും പരിസ്ഥിതിവാദികൾ ഇവയെ ദൂരെയുള്ള സുരക്ഷിതമായ ഇടങ്ങളിലേക്കു മാറ്റി. അവയുടെ പുതിയ വാസസ്ഥലത്ത് തണുപ്പുകാലത്ത് കഴിയാൻ പറ്റിയ അറകളും പ്രത്യേകവേലികളും ഉണ്ടാക്കിയിട്ടുണ്ട്. ജീവജാലങ്ങൾ ഒന്നും വീണ്ടും നിർമാണം നടക്കുന്നിടത്തേക്കു വേലിചാടി വന്ന് പരിക്ക് ഏൽക്കാതിരിക്കാൻ ഈ വേലിക്കെട്ടുകൾ സ്ഥിരമായി പരിശോധിക്കാറുണ്ട്.
രാത്രിസമയത്ത് കറങ്ങിനടക്കുന്ന വവ്വാലുകളുടെ സ്വൈരവിഹാരം തടസ്സപ്പെടുത്താതിരിക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ഇതിനായി പണിസ്ഥലത്ത് വെളിച്ചം അധികം പരക്കാത്ത എൽ ഇ ഡി ലാംപുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മാത്രം ഈ ബൾബുകൾ പ്രകാശിക്കുന്നു. അങ്ങനെ വവ്വാലുകൾക്ക് ആവശ്യമായ ഇരുട്ടു ലഭിക്കുന്നു. രാത്രിയായാൽ പണിസ്ഥലത്തുള്ള മരങ്ങൾക്കിടയിലൂടെ വവ്വാലുകൾ സ്ഥിരമായി ഇരതേടി ഇറങ്ങുന്നതുകൊണ്ട് മിക്ക മരങ്ങളും നിലനിറുത്തും. കൂടാതെ ഏതാണ്ട് രണ്ടര കിലോമീറ്ററോളം ദൂരം പുതിയ മരങ്ങൾ നടുകയും ചെയ്യും. പണിസ്ഥലത്തെ ചില മരങ്ങൾ മുറിച്ചുമാറ്റാതെ തരമില്ലായിരുന്നു. എന്നാൽ വവ്വാലുകൾക്ക് താത്കാലികമായി ചേക്കേറാൻ ജോലിക്കാർ വവ്വാൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
നല്ല ഈടും വിലയും ഉള്ള വന്മരങ്ങൾ നിർമാണസ്ഥലത്തുണ്ട്. അവയുടെ വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കാത്ത വിധത്തിലാണ് സാക്ഷികൾ അവിടത്തെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. അനേകവർഷത്തെ ആയുസ്സുള്ള ആ മുത്തച്ഛൻ വൃക്ഷങ്ങൾ നിരവധി പക്ഷികൾക്കും വവ്വാലുകൾക്കും മറ്റു ജീവികൾക്കും അഭയം നൽകിപ്പോരുന്നു. ഇങ്ങനെ പല പ്രായോഗികകാര്യങ്ങൾ ചെയ്തുകൊണ്ട് നിർമാണസ്ഥലത്ത് വസിക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കാൻ ചെംസ്ഫോർഡിലുള്ള യഹോവയുടെ സാക്ഷികൾ ഉറച്ചിരിക്കുന്നു.