ലേവ്യ 17:1-16

17  യഹോവ മോശയോട്‌ ഇങ്ങനെയും പറഞ്ഞു:  “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും പറയുക: ‘യഹോവ കല്‌പിച്ചിരിക്കുന്നത്‌ ഇതാണ്‌:  “‘“ഇസ്രായേൽഗൃഹത്തിൽപ്പെട്ട ആരെങ്കിലും ഒരു കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിന്‌ അകത്തോ പുറത്തോ വെച്ച്‌ അറുക്കുന്നെങ്കിൽ,  അതായത്‌ അവൻ അതിനെ യഹോവയ്‌ക്ക്‌ ഒരു യാഗമായി അർപ്പിക്കാൻ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ, സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരുന്നില്ലെങ്കിൽ, രക്തം ചൊരിഞ്ഞതിന്റെ കുറ്റം അവന്റെ മേൽ വരും. അവൻ രക്തം ചിന്തിയിരിക്കുന്നു. അവനെ ജനത്തിന്‌ ഇടയിൽ വെച്ചേക്കാതെ കൊന്നുകളയണം.  വെളിമ്പ്രദേശത്തുവെച്ച്‌ മൃഗങ്ങളെ അറുക്കുന്ന ഇസ്രായേല്യർ മേലാൽ അങ്ങനെ ചെയ്യാതെ അവയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുത്ത്‌ യഹോവയുടെ മുമ്പാകെ കൊണ്ടുവരാൻവേണ്ടിയാണ്‌ ഇത്‌. അവർ അവ സഹഭോജനബലികളായി യഹോവയ്‌ക്ക്‌ അർപ്പിക്കണം.+  പുരോഹിതൻ ആ രക്തം സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിൽ തളിക്കുകയും, കൊഴുപ്പ്‌ യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി ദഹിപ്പിക്കുകയും* ചെയ്യണം.+  കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെടുന്ന അവർ ഇനി ഒരിക്കലും അവയ്‌ക്കു ബലി അർപ്പിക്കരുത്‌.+ ഇതു നിങ്ങൾക്കു തലമുറകളിലുടനീളം നിലനിൽക്കുന്ന ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.”’  “നീ അവരോട്‌ ഇങ്ങനെ പറയണം: ‘ദഹനയാഗമോ ബലിയോ അർപ്പിക്കുന്ന ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഏതെങ്കിലും അന്യദേശക്കാരനോ  അത്‌ യഹോവയ്‌ക്ക്‌ അർപ്പിക്കാൻ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരുന്നാൽ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേക്കരുത്‌.+ 10  “‘ഒരു ഇസ്രായേൽഗൃഹക്കാരനോ നിങ്ങളുടെ ഇടയിൽ താമസിക്കുന്ന ഒരു അന്യദേശക്കാരനോ ഏതെങ്കിലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന്‌ എതിരെ തിരിയും. പിന്നെ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേക്കില്ല. 11  കാരണം ഏതൊരു ജീവിയുടെയും പ്രാണൻ രക്തത്തിലാണ്‌.+ ഈ രക്തമാണല്ലോ അതിലടങ്ങിയിട്ടുള്ള ജീവൻ മുഖാന്തരം പാപപരിഹാരം വരുത്തുന്നത്‌.+ അതുകൊണ്ട്‌ പാപപരിഹാരം വരുത്താൻവേണ്ടി+ യാഗപീഠത്തിൽ ഉപയോഗിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു. 12  ഇക്കാരണത്താലാണു ഞാൻ ഇസ്രായേല്യരോട്‌, “നിങ്ങളോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരോ+ ആരും രക്തം കഴിക്കരുത്‌”+ എന്നു പറഞ്ഞിരിക്കുന്നത്‌. 13  “‘ഒരു ഇസ്രായേല്യനോ നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന അന്യദേശക്കാരനോ ഭക്ഷ്യയോഗ്യമായ ഒരു കാട്ടുമൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിക്കുന്നെങ്കിൽ അവൻ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ച്‌ മണ്ണ്‌ ഇട്ട്‌ മൂടണം.+ 14  രക്തത്തിൽ ജീവൻ അടങ്ങിയിരിക്കുന്നതുകൊണ്ട്‌ എല്ലാ തരം ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്‌. അതുകൊണ്ടാണ്‌ ഞാൻ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഒരു ജീവിയുടെയും രക്തം നിങ്ങൾ കഴിക്കരുത്‌. കാരണം, എല്ലാ ജീവികളുടെയും പ്രാണൻ അതിന്റെ രക്തമാണ്‌. രക്തം കഴിക്കുന്ന ഒരുത്തനെയും ഞാൻ വെച്ചേക്കില്ല.”+ 15  താനേ ചത്ത മൃഗത്തെയോ വന്യമൃഗം കടിച്ചുകീറിയ മൃഗത്തെയോ തിന്നുന്നവൻ+ സ്വദേശിയായാലും അന്യദേശക്കാരനായാലും വസ്‌ത്രം അലക്കി, കുളിക്കണം. അവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+ പിന്നെ അവൻ ശുദ്ധനാകും. 16  എന്നാൽ അവൻ വസ്‌ത്രം അലക്കുകയോ കുളിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവൻ സ്വന്തം തെറ്റിന്‌ ഉത്തരം പറയേണ്ടിവരും.’”+

അടിക്കുറിപ്പുകള്‍

അഥവാ “യഹോവയ്‌ക്കു പ്രീതികരമായ; യഹോവയുടെ മനം കുളിർപ്പിക്കുന്ന.” അക്ഷ. “യഹോവയെ ശാന്തമാക്കുന്ന.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “കോലാടുകളുമായി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം