സങ്കീർത്തനം 45:1-17
സംഗീതസംഘനായകന്; “ലില്ലികൾ”ക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. കോരഹുപുത്രന്മാർ രചിച്ചത്.+ മാസ്‌കിൽ.* ഒരു പ്രേമഗാനം.
45 നല്ലൊരു കാര്യം എന്റെ ഹൃദയത്തെ ആവേശഭരിതമാക്കുന്നു.
ഞാൻ പറയാം: “എന്റെ പാട്ട്* ഒരു രാജാവിനെക്കുറിച്ചാണ്.”+
എന്റെ നാവ് വിദഗ്ധനായ ഒരു പകർപ്പെഴുത്തുകാരന്റെ*+ എഴുത്തുകോലാകട്ടെ.*+
2 അങ്ങ് മനുഷ്യമക്കളിൽ ഏറ്റവും സുന്ദരൻ.
ഹൃദ്യമായ വാക്കുകൾ അങ്ങയുടെ അധരങ്ങളിൽനിന്ന് ഒഴുകുന്നു.+
അതുകൊണ്ടാണ് ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നത്.+
3 വീരപരാക്രമിയേ,+ വാൾ അരയ്‌ക്കു കെട്ടിയാലും.+പ്രൗഢിയോടെയും പ്രതാപത്തോടെയും+ അത് അണിഞ്ഞാലും.
4 പ്രതാപത്തോടെ ജയിച്ചടക്കി മുന്നേറൂ!+സത്യത്തിനും താഴ്മയ്ക്കും നീതിക്കും വേണ്ടി മുന്നേറൂ!+അങ്ങയുടെ വലങ്കൈ ഭയങ്കരകാര്യങ്ങൾ ചെയ്യും.*
5 അങ്ങയുടെ കൂരമ്പുകളേറ്റ് ജനതകൾ അങ്ങയുടെ മുന്നിൽ വീഴുന്നു;+രാജാവിന്റെ ശത്രുക്കളുടെ ഹൃദയത്തിൽ അവ തുളച്ചുകയറുന്നു.+
6 ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം;+അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോൽ.+
7 അങ്ങ് നീതിയെ സ്നേഹിച്ചു,+ ദുഷ്ടതയെ വെറുത്തു.+
അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട്+ അങ്ങയെ അഭിഷേകം ചെയ്‌തത്.+
8 അങ്ങയുടെ വസ്ത്രത്തിൽനിന്ന് മീറയുടെയും അകിലിന്റെയും ഇലവങ്ങത്തിന്റെയും പരിമളം പരക്കുന്നു.പ്രൗഢഗംഭീരമായ ദന്തനിർമിതകൊട്ടാരത്തിൽനിന്ന് ഒഴുകിവരുന്ന തന്ത്രിവാദ്യത്തിൻനാദം അങ്ങയെ ആഹ്ലാദത്തിലാഴ്ത്തുന്നു.
9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്.
ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു.
10 മകളേ, ശ്രദ്ധിക്കൂ! ചെവി ചായിച്ച് കേൾക്കൂ!നിന്റെ ജനത്തെയും പിതൃഭവനത്തെയും* മറന്നുകളയൂ!
11 രാജാവ് നിന്റെ സൗന്ദര്യം കൊതിക്കും;രാജാവ് നിന്റെ യജമാനനല്ലോ;രാജാവിനെ വണങ്ങൂ!
12 സോർപുത്രി ഒരു സമ്മാനവുമായി വരും;അതിസമ്പന്നന്മാർ നിന്റെ പ്രീതി തേടും.
13 കൊട്ടാരത്തിനുള്ളിൽ* രാജകുമാരി ശോഭയോടെ വിളങ്ങുന്നു;സ്വർണാലങ്കൃതമാണു കുമാരിയുടെ ഉടയാടകൾ.
14 മനോഹരമായി നെയ്‌തെടുത്ത* വസ്‌ത്രങ്ങൾ അണിയിച്ച് രാജകുമാരിയെ രാജാവിന്റെ മുന്നിലേക്ക് ആനയിക്കും.
കുമാരിയെ അനുഗമിച്ചെത്തുന്ന കന്യകമാരായ തോഴിമാരെയും തിരുമുന്നിൽ കൊണ്ടുവരും.
15 ആഘോഷപൂർവം അവരെ കൊണ്ടുവരും; എങ്ങും ആനന്ദം അലതല്ലും.അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കും.
16 അങ്ങയുടെ പുത്രന്മാർ അങ്ങയുടെ പൂർവികരുടെ സ്ഥാനം അലങ്കരിക്കും.
ഭൂമിയിലെമ്പാടും അങ്ങ് അവരെ പ്രഭുക്കന്മാരായി നിയമിക്കും.+
17 അങ്ങയുടെ പേര് ഞാൻ വരുംതലമുറകളെയെല്ലാം അറിയിക്കും.+
അങ്ങനെ ജനതകൾ അങ്ങയെ എന്നുമെന്നേക്കും സ്തുതിക്കും.
അടിക്കുറിപ്പുകള്‍
^ അക്ഷ. “രചനകൾ.”
^ അഥവാ “ശാസ്ത്രിയുടെ.”
^ അഥവാ “തൂലികയാകട്ടെ.”
^ അക്ഷ. “അങ്ങയെ പഠിപ്പിക്കും.”
^ അഥവാ “നീതിയുടെ.”
^ അഥവാ “രാജ്ഞി.”
^ അക്ഷ. “ഉള്ളിൽ.”
^ മറ്റൊരു സാധ്യത “ചിത്രത്തയ്യലുള്ള.”