സെഖര്യക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
“എന്റെ അടുത്തേക്കു തിരിച്ചുവരുക. . . . ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും.”—സെഖ. 1:3.
1-3. (എ) സെഖര്യ പ്രവാചകവേല തുടങ്ങിയ സമയത്ത് ദൈവജനത്തിന്റെ അവസ്ഥ എന്തായിരുന്നു? (ബി) തന്റെ ‘അടുത്തേക്കു തിരിച്ചുവരാൻ’ യഹോവ ജനത്തോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
പറന്നുപോകുന്ന ഒരു ചുരുൾ. വലിയ ഒരു പാത്രത്തിൽ അടച്ചുവെച്ചിരിക്കുന്ന ഒരു സ്ത്രീ. കൊക്കിന്റേതുപോലെ ചിറകുകളുള്ള, കാറ്റത്ത് പറന്നുവരുന്ന രണ്ടു സ്ത്രീകൾ. സെഖര്യയുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന നാടകീയരംഗങ്ങളാണ് ഇവ. (സെഖ. 5:1, 7-9) യഹോവ തന്റെ പ്രവാചകന് ഈ ഉദ്വേഗജനകമായ ദർശനങ്ങൾ കൊടുക്കാൻ കാരണം എന്ത്? ആ സമയത്ത് ഇസ്രായേല്യരുടെ അവസ്ഥ എന്തായിരുന്നു? സെഖര്യ എഴുതിയ ദർശനങ്ങളിൽനിന്ന് നമുക്ക് എന്തു പാഠമുണ്ട്?
2 യഹോവയുടെ സമർപ്പിതജനത്തിനു ബി.സി. 537 അത്യാനന്ദത്തിന്റെ ഒരു വർഷമായിരുന്നു. 70 വർഷത്തെ നീണ്ട പ്രവാസത്തിനു ശേഷം അവർ ബാബിലോണിൽനിന്ന് സ്വതന്ത്രരായി. തുടക്കത്തിൽ അവർ ആവേശത്തോടെ യരുശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ബി.സി. 536-ൽ ആലയത്തിന് അടിസ്ഥാനം ഇട്ടു. ജനം വളരെയധികം സന്തോഷിച്ചു. ആ സമയത്ത് “അങ്ങു ദൂരെവരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തിലാണു ജനം ആർത്തുവിളിച്ചത്.” (എസ്ര 3:10-13) എന്നാൽ പെട്ടെന്നുതന്നെ നിർമാണപ്രവർത്തനത്തിന് എതിർപ്പുകൾ നേരിടാൻ തുടങ്ങി. പ്രശ്നങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും നിരാശരായ ജനം ആലയത്തിന്റെ പണി ഉപേക്ഷിച്ചു. അവനവന്റെ വീടുകൾ പണിയുന്നതിലും കൃഷി ചെയ്യുന്നതിലും ആയി പിന്നീട് അവരുടെ ശ്രദ്ധ. അങ്ങനെ 16 വർഷങ്ങൾ കഴിഞ്ഞു, ആലയത്തിന്റെ പണി എങ്ങും എത്തിയില്ല. യഹോവയിലേക്കു മടങ്ങിവരാനും സ്വാർഥതാത്പര്യങ്ങൾക്കു പുറകേ പോകുന്നതു നിറുത്താനും ദൈവജനത്തിന് ഓർമിപ്പിക്കൽ ആവശ്യമായിരുന്നു. തന്നിലേക്കു മടങ്ങിവരാനും ധൈര്യപൂർവം മുഴുഹൃദയത്തോടെ വീണ്ടും തന്നെ ആരാധിക്കാനും യഹോവ അവരോട് ആവശ്യപ്പെടുന്നു.
3 ബാബിലോണിന്റെ അടിമത്തത്തിൽനിന്ന് അവരെ വിടുവിച്ചതിന്റെ പ്രധാനകാരണം എന്തായിരുന്നെന്നു ദൈവജനത്തെ ഓർമിപ്പിക്കാൻ ബി.സി. 520-ൽ ദൈവം സെഖര്യ പ്രവാചകനെ അയച്ചു. സെഖര്യ എന്ന പേരിന്റെ അർഥംതന്നെ “യഹോവ ഓർത്തിരിക്കുന്നു” എന്നാണ്. ഇത് ഒരു പ്രധാനപ്പെട്ട സത്യം അവരുടെ മനസ്സിലേക്കു കൊണ്ടുവന്നിരിക്കാം: അവരെ രക്ഷിക്കാൻ യഹോവ ചെയ്ത കാര്യങ്ങൾ അവർ മറന്നുപോയെങ്കിലും ദൈവം ഇപ്പോഴും അവരെ ഓർക്കുന്നു. (സെഖര്യ 1:3, 4 വായിക്കുക.) സത്യാരാധന പുനഃസ്ഥാപിക്കാൻ താൻ സഹായിക്കുമെന്ന് യഹോവ സ്നേഹത്തോടെ അവർക്ക് ഉറപ്പുകൊടുത്തു. അതേസമയം, മനസ്സില്ലാമനസ്സോടെയുള്ള ആരാധന താൻ വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പും നൽകി. സെഖര്യക്കു കൊടുത്ത ആറാമത്തെയും ഏഴാമത്തെയും ദർശനങ്ങളിലൂടെ യഹോവ അവരെ പ്രവർത്തനസജ്ജരാക്കിയത് എങ്ങനെയെന്നു കാണാം. അതിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം എന്നും ചിന്തിക്കാം.
മോഷ്ടിക്കുന്നവർക്കു ദൈവത്തിൽനിന്നുള്ള ശിക്ഷ
4. തനിക്കു കിട്ടിയ ആറാമത്തെ ദർശനത്തിൽ സെഖര്യ എന്തു കണ്ടു, ചുരുളിന്റെ രണ്ടു വശത്തും എഴുത്തുണ്ട് എന്നത് എന്തു സൂചിപ്പിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം 1 കാണുക.)
4 സെഖര്യ 5-ാം അധ്യായം തുടങ്ങുന്നത് അസാധാരണമായ ഒരു ദർശനത്തോടെയാണ്. (സെഖര്യ 5:1, 2 വായിക്കുക.) 30 അടി (9 മീറ്റർ) നീളവും 15 അടി (4.5 മീറ്റർ) വീതിയും ഉള്ള ഒരു ചുരുൾ ആകാശത്തുകൂടെ പറന്നുപോകുന്നതു സെഖര്യ കണ്ടു. ചുരുൾ തുറന്നിരുന്നതിനാൽ അതിൽ എഴുതിയിരുന്ന സന്ദേശം വായിക്കാൻ കഴിയുമായിരുന്നു. ഒരു ന്യായവിധിസന്ദേശമായിരുന്നു അതിൽ. (സെഖ. 5:3) സാധാരണഗതിയിൽ ചുരുളിന്റെ ഒരു വശത്തു മാത്രമേ എഴുതുമായിരുന്നുള്ളൂ. എന്നാൽ ഈ ചുരുളിന്റെ രണ്ടു വശത്തും എഴുത്തുണ്ടായിരുന്നു. അതു കാണിക്കുന്നത് ഈ ചുരുളിലെ സന്ദേശം വളരെ ഗൗരവമുള്ളതായിരുന്നെന്നാണ്.
5, 6. എല്ലാത്തരം മോഷണത്തെയും യഹോവ എങ്ങനെ വീക്ഷിക്കുന്നു?
5 സെഖര്യ 5:3, 4 വായിക്കുക. മനുഷ്യരെല്ലാം ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടവരാണ്, ദൈവത്തിന്റെ പേര് വഹിക്കുന്ന ജനം പ്രത്യേകിച്ചും. ഏതുതരം മോഷണവും ‘ദൈവനാമത്തിന് അപമാനം വരുത്തുമെന്ന്’ ദൈവത്തെ സ്നേഹിക്കുന്നവർ മനസ്സിലാക്കുന്നു. (സുഭാ. 30:8, 9) മോഷ്ടിച്ചത് എന്ത് ഉദ്ദേശ്യത്തിലായാലും, മോഷണത്തിലേക്കു നയിച്ച സാഹചര്യങ്ങൾ എന്തായാലും, ദൈവത്തെക്കാൾ അധികം വസ്തുവകകൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട് മോഷ്ടാവ് അത്യാഗ്രഹം കാണിക്കുകയാണ്. കാരണം, അയാൾ ദൈവത്തിന്റെ നിയമത്തിന് ഒരു വിലയും കല്പിക്കുന്നില്ല. യഹോവയ്ക്കും ദൈവനാമത്തിനും പ്രാധാന്യം കൊടുക്കാതെ അതിനെ നിന്ദിക്കുന്നു.
6 ‘(ശാപം) കള്ളന്റെ വീട്ടിൽ പ്രവേശിക്കും. അത് ആ വീട്ടിൽത്തന്നെ ഇരുന്ന് ആ വീട് വിഴുങ്ങിക്കളയും’ എന്നു സെഖര്യ 5:3, 4-ൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചോ? ഏതു പൂട്ടിയിട്ട വീടിനുള്ളിലും യഹോവയുടെ ന്യായവിധിക്കു കടന്നുചെല്ലാനാകും. ദൈവജനത്തിന് ഇടയിലെ ആര്, എന്തു തെറ്റു ചെയ്താലും അതു പുറത്തുകൊണ്ടുവരാനും ന്യായം വിധിക്കാനും യഹോവയ്ക്കു കഴിയും. ശിക്ഷയിൽനിന്ന് ഒളിക്കാൻ കഴിയുന്ന ഒരു സ്ഥലവുമില്ല. അധികാരികളിൽനിന്നോ തൊഴിലുടമകളിൽനിന്നോ മൂപ്പന്മാരിൽനിന്നോ മാതാപിതാക്കളിൽനിന്നോ ഒരാൾക്കു മോഷണം മറച്ചുപിടിക്കാൻ കഴിഞ്ഞേക്കും, പക്ഷേ യഹോവയിൽനിന്ന് ഒളിക്കാൻ കഴിയില്ല. കാരണം എല്ലാ മോഷണവും ദൈവത്തിനു വ്യക്തമായി കാണാം. (എബ്രാ. 4:13) “എല്ലാത്തിലും” സത്യസന്ധരായിരിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന ഒരു ജനത്തോടൊപ്പം സഹവസിക്കാൻ കഴിയുന്നത് എത്ര നവോന്മേഷകരമാണ്!—എബ്രാ. 13:18.
7. പറന്നുപോകുന്ന ചുരുളിന്റെ ദർശനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 എല്ലാത്തരം മോഷണവും യഹോവയ്ക്കു വെറുപ്പാണ്. യഹോവയുടെ പേരിന് ഒരുതരത്തിലും നിന്ദ വരുത്താതെ ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത് ഒരു പദവിയായി നമ്മൾ കാണുന്നു. അങ്ങനെ ജീവിക്കുമ്പോൾ ദൈവികനിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവരെ ന്യായം വിധിക്കുന്ന സമയത്ത് സുരക്ഷിതരായിരിക്കാൻ നമുക്കു കഴിയും.
“ദിവസവും” നമ്മുടെ വാക്കിനു ചേർച്ചയിൽ ജീവിക്കുക
8-10. (എ) സത്യം ചെയ്യുക എന്നാൽ എന്താണ്? (ബി) സിദെക്കിയ രാജാവ് ഏതു വാക്കാണു പാലിക്കാതിരുന്നത്?
8 ‘ദൈവത്തിന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവർക്കെതിരെയാണ്’ പറന്നുപോകുന്ന ചുരുളിലെ മറ്റൊരു മുന്നറിയിപ്പ്. (സെഖ. 5:4) ഒരു കാര്യം ശരിയാണെന്നു ആണയിട്ട് പറയുന്നത് അല്ലെങ്കിൽ ഒരു കാര്യം ചെയ്യുമെന്നോ ഇല്ലെന്നോ വാക്കു കൊടുക്കുന്നത് ആണ് സത്യം ചെയ്യൽ.
9 യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നതു വളരെ ഗൗരവമുള്ള ഒരു കാര്യമാണ്. യരുശലേമിലെ അവസാനത്തെ രാജാവായ സിദെക്കിയ അങ്ങനെയൊരു സത്യം ചെയ്തു. ബാബിലോൺരാജാവിനു വിശ്വസ്തമായി കീഴ്പെട്ടിരുന്നുകൊള്ളാമെന്നാണു സിദെക്കിയ യഹോവയുടെ നാമത്തിൽ ആണയിട്ടത്. പക്ഷേ അദ്ദേഹം തന്റെ വാക്കു പാലിച്ചില്ല. അതിന്റെ ഫലമായി യഹോവ അദ്ദേഹത്തെ ഈ ന്യായവിധിസന്ദേശം അറിയിച്ചു: “ഞാനാണെ, ബാബിലോണിൽവെച്ച് (സിദെക്കിയ) മരിക്കും. ആരാണോ അവനെ രാജാവാക്കിയത്, ആരുടെ ആണയാണോ അവൻ പുച്ഛിച്ചുതള്ളിയത്, ആരുടെ ഉടമ്പടിയാണോ അവൻ ലംഘിച്ചത്, ആ രാജാവ് ഉള്ളിടത്തുവെച്ചുതന്നെ ഇതു സംഭവിക്കും.”—യഹ. 17:16.
10 സിദെക്കിയ രാജാവ് ദൈവനാമത്തിലാണു സത്യം ചെയ്തത്. അതുകൊണ്ട് അതനുസരിച്ച് പ്രവർത്തിക്കണമെന്ന് യഹോവ പ്രതീക്ഷിച്ചു. (2 ദിന. 36:13) അതിനു പകരം, ബാബിലോണിന്റെ ഭരണത്തിൽനിന്ന് രക്ഷപ്പെടാൻ സിദെക്കിയ ഈജിപ്തിന്റെ സഹായം തേടി, അതൊട്ട് ഫലം കണ്ടുമില്ല.—യഹ. 17:11-15, 17, 18.
11, 12. (എ) നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിജ്ഞ ഏതാണ്? (ബി) സമർപ്പണപ്രതിജ്ഞ നമ്മുടെ ഓരോ ദിവസത്തെയും ജീവിതത്തെ സ്വാധീനിക്കുന്നത് എങ്ങനെ?
11 നമ്മൾ ചെയ്യുന്ന വാഗ്ദാനങ്ങളും യഹോവ ശ്രദ്ധിക്കുന്നുണ്ട്. യഹോവ അവ വളരെ ഗൗരവമായി കാണുന്നു. യഹോവയുടെ അംഗീകാരം നേടണമെങ്കിൽ നമ്മുടെ പ്രതിജ്ഞയ്ക്കനുസരിച്ച് പ്രവർത്തിക്കണം. (സങ്കീ. 76:11) യഹോവയ്ക്കു നമ്മളെത്തന്നെ സമർപ്പിച്ചുകൊണ്ട് നടത്തിയ പ്രതിജ്ഞയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്തു സംഭവിച്ചാലും യഹോവയെ സേവിച്ചുകൊള്ളാമെന്നു നമ്മൾ ദൈവത്തിനു വാക്കു കൊടുക്കുന്നതാണു പാവനമായ ആ പ്രതിജ്ഞയിൽ ഉൾപ്പെട്ടിരിക്കുന്നത്.
12 സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽ നമുക്ക് എങ്ങനെ ജീവിക്കാം? ചെറുതോ വലുതോ സങ്കീ. 61:8) ഉദാഹരണത്തിന്, ജോലിസ്ഥലത്തോ സ്കൂളിലോ ആരെങ്കിലും നമ്മളോടു ശൃംഗരിക്കുന്നെങ്കിലോ? അത്തരം ഇടപെടലുകളെ ചെറുത്തുനിന്നുകൊണ്ട് ‘യഹോവയുടെ വഴികളിൽ’ നമ്മൾ നടക്കുമോ? (സുഭാ. 23:26) ഇനി, കുടുംബത്തിൽ നമ്മൾ മാത്രമേ യഹോവയെ ആരാധിക്കുന്നുള്ളുവെങ്കിലോ? കുടുംബത്തിലെ മറ്റുള്ളവർ ക്രിസ്തീയഗുണങ്ങൾ പ്രകടിപ്പിക്കാത്തപ്പോഴും നമ്മൾ ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട ഉന്നതനിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുമോ? പ്രശ്നങ്ങളിൻമധ്യേയും വഴിനടത്തുന്നതിനും സ്നേഹിക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ട് ദിവസവും നമ്മൾ യഹോവയോടു പ്രാർഥിക്കുന്നുണ്ടോ? എല്ലാ ദിവസവും ബൈബിൾ വായിക്കാൻ നമ്മൾ സമയം കണ്ടെത്തുന്നുണ്ടോ? നമ്മൾ ജീവിതം സമർപ്പിച്ചപ്പോൾ ഒരർഥത്തിൽ ഈ കാര്യങ്ങളെല്ലാം ചെയ്തുകൊള്ളാമെന്നു വാക്കു കൊടുത്തതല്ലേ? സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ അനുസരണം ഉൾപ്പെടുന്നു. ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുമ്പോൾ നമ്മൾ യഹോവയെ സ്നേഹിക്കുന്നെന്നും യഹോവയ്ക്കു നമ്മളെത്തന്നെ സമർപ്പിച്ചിരിക്കുന്നെന്നും തെളിയിക്കുകയാണ്. നമ്മുടെ ആരാധന കേവലം ഒരു ചടങ്ങല്ല, അതൊരു ജീവിതരീതിയാണ്. സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കുന്നതു നമ്മുടെതന്നെ നന്മയ്ക്കാണ്. വിശ്വസ്തരായി തുടരുന്നെങ്കിൽ നമ്മളെ ഒരു സന്തുഷ്ടഭാവി കാത്തിരിക്കുന്നു.—ആവ. 10:12, 13.
ആയ പരിശോധനകൾ ജീവിതത്തിലുണ്ടാകുമ്പോൾ വിശ്വസ്തരായിനിന്നുകൊണ്ട് “ദിവസവും” യഹോവയെ സ്തുതിക്കുമെന്നുള്ള പ്രതിജ്ഞ ഗൗരവമായെടുക്കുന്നെന്നു നമുക്കു കാണിക്കാം. (13. സെഖര്യയുടെ ആറാമത്തെ ദർശനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 യഹോവയെ സ്നേഹിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള മോഷണത്തിൽ ഉൾപ്പെടരുതെന്നും കള്ളസത്യം ചെയ്യരുതെന്നും മനസ്സിലാക്കാൻ സെഖര്യയുടെ ആറാമത്തെ ദർശനം നമ്മളെ സഹായിച്ചിരിക്കുന്നു. ഇസ്രായേൽ ജനം ആലയംപണി പൂർത്തിയാക്കിയില്ലെങ്കിലും യഹോവ അവരെ തള്ളിക്കളഞ്ഞില്ല എന്നും നമ്മൾ കണ്ടു. ശത്രുക്കൾ വളഞ്ഞപ്പോൾ അവർക്കുണ്ടായ സമ്മർദം യഹോവ മനസ്സിലാക്കി. നേരത്തേ പറഞ്ഞതുപോലെ, തന്റെ വാക്കു പാലിച്ചുകൊണ്ട് യഹോവ നമുക്കൊരു മാതൃക വെച്ചിരിക്കുന്നു. വാക്കു പാലിക്കാൻ യഹോവ നമ്മളെ സഹായിക്കുകയും ചെയ്യും. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ യഹോവ നമ്മളെ സഹായിക്കുന്ന ഒരു വിധം മുഴുഭൂമിയിൽനിന്നും ദുഷ്ടത തുടച്ചുനീക്കും എന്ന പ്രത്യാശ തന്നുകൊണ്ടാണ്. സെഖര്യയുടെ അടുത്ത ദർശനം ശോഭനമായ ഈ പ്രത്യാശയ്ക്ക് ഉറപ്പേകുന്നു.
ദുഷ്ടതയെ അത് ‘ഇരിക്കേണ്ടിടത്ത് വെക്കുന്നു’
14, 15. (എ) ഏഴാമത്തെ ദർശനത്തിൽ സെഖര്യ എന്താണു കാണുന്നത്? (ലേഖനാരംഭത്തിലെ ചിത്രം 2 കാണുക.) (ബി) അളവുപാത്രത്തിന് അകത്ത് ഇരിക്കുന്ന സ്ത്രീ ആരെയാണു പ്രതീകപ്പെടുത്തുന്നത്, അവളെ അടച്ച് മുദ്രവെച്ചിരിക്കുന്നത് എന്തുകൊണ്ട്?
14 പറന്നുപോകുന്ന ചുരുൾ കണ്ടതിനു ശേഷം ഒരു ദൂതൻ സെഖര്യയോടു മുകളിലേക്കു ‘നോക്കാൻ’ ആവശ്യപ്പെടുന്നു. ഏഴാമത്തെ ദർശനത്തിൽ എന്തായിരിക്കും കാണുന്നത്? സെഖര്യ ഒരു ‘അളവുപാത്രം’ കാണുന്നു. (സെഖര്യ 5:5-8 വായിക്കുക.) സാമാന്യം വലുപ്പമുള്ള ഈ പാത്രത്തിന് “ഈയംകൊണ്ടുള്ള വട്ടത്തിലുള്ള ഒരു അടപ്പ്” ഉണ്ട്. അടപ്പു മാറ്റുമ്പോൾ അതിന്റെ അകത്ത് ‘ഒരു സ്ത്രീ ഇരിക്കുന്നത്’ സെഖര്യ കണ്ടു. പാത്രത്തിന്റെ അകത്ത് ഇരിക്കുന്ന സ്ത്രീയുടെ പേര് “ദുഷ്ടത” എന്നാണെന്നു ദൂതൻ പറയുന്നു. ആ പാത്രത്തിനുള്ളിൽനിന്ന് പുറത്തുകടക്കാൻ അവൾ ശ്രമിക്കുന്നതു കാണുമ്പോൾ സെഖര്യക്ക് ഉണ്ടാകുന്ന ഭീതി ഒന്നു ഭാവനയിൽ കാണുക! ദൂതൻ പെട്ടെന്നുതന്നെ ആ സ്ത്രീയെ പാത്രത്തിലേക്കു തിരികെ ഇട്ട്, ഭാരമുള്ള അടപ്പുകൊണ്ട് അടച്ചുവെക്കുന്നു. എന്താണ് ഈ ദർശനത്തിന്റെ അർഥം?
15 തന്റെ ജനത്തിന് ഇടയിൽ ഒരു തരത്തിലുള്ള ദുഷ്ടതയും യഹോവ വെച്ചുപൊറുപ്പിക്കില്ല എന്നു ദർശനത്തിന്റെ ഈ ഭാഗം ഉറപ്പുതരുന്നു. ദുഷ്ടത നിയന്ത്രണവിധേയമാണെന്നും അതു പെട്ടെന്നുതന്നെ നീക്കിക്കളയുമെന്നും യഹോവ ഉറപ്പുവരുത്തും. (1 കൊരി. 5:13) ഭാരമുള്ള അടപ്പുകൊണ്ട് ദൂതൻ പാത്രം മൂടിയത് അതാണ് അർഥമാക്കിയത്.
16. (എ) അളവുപാത്രത്തിന് എന്തു സംഭവിക്കുന്നതാണു സെഖര്യ അടുത്തതായി കാണുന്നത്? (ലേഖനാരംഭത്തിലെ ചിത്രം 3 കാണുക.) (ബി) ചിറകുകളുള്ള സ്ത്രീകൾ അളവുപാത്രം എങ്ങോട്ടാണു കൊണ്ടുപോകുന്നത്?
16 കൊക്കിന്റേതുപോലെ ചിറകുകളുള്ള രണ്ടു സ്ത്രീകളാണ് അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. (സെഖര്യ 5:9-11 വായിക്കുക.) ഈ സ്ത്രീകൾ പാത്രത്തിന് അകത്ത് ഇരിക്കുന്ന സ്ത്രീയിൽനിന്ന് എത്ര വ്യത്യസ്തരാണ്! അവർ ശക്തിയേറിയ ചിറകുകൾ ഉപയോഗിച്ച് വേഗത്തിൽ പറന്ന് ഇറങ്ങുകയും “ദുഷ്ടത” ഇരിക്കുന്ന പാത്രം എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു. എവിടേക്കാണ് അവർ അവളെ കൊണ്ടുപോകുന്നത്? “ശിനാർ ദേശത്തേക്ക്” അഥവാ ബാബിലോണിലേക്ക്. അവർ എന്തിനാണു പാത്രം ബാബിലോണിലേക്കു കൊണ്ടുപോകുന്നത്?
17, 18. (എ) ശിനാറിനെ ദുഷ്ടത ‘ഇരിക്കേണ്ടിടം’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദുഷ്ടതയോടുള്ള ബന്ധത്തിൽ എന്തായിരിക്കണം നമ്മുടെ തീരുമാനം?
17 സെഖര്യയുടെ കാലത്തെ ഇസ്രായേല്യരുടെ വീക്ഷണത്തിൽ ‘ദുഷ്ടതയെ’ ബന്ധനത്തിലാക്കാനുള്ള ഏറ്റവും പറ്റിയ സ്ഥലമായിരുന്നു ശിനാർ. അക്കാലത്തെ ദുഷ്ടതയുടെ കേന്ദ്രമായിരുന്നു ബാബിലോണെന്നു സെഖര്യക്കും മറ്റു ജൂതന്മാർക്കും വ്യക്തമായി അറിയാമായിരുന്നു. ധാർമികമായി തീർത്തും അധഃപതിച്ച, വിഗ്രഹാരാധനയിൽ മുഴുകിയിരുന്ന ആ നഗരത്തിലായിരുന്നല്ലോ അവർ വളർന്നുവന്നത്. ആ പുറജാതീയലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കാൻ അവർ ഓരോ ദിവസവും പോരാടണമായിരുന്നു. സത്യാരാധന യഹോവ ശുദ്ധമായി സൂക്ഷിക്കുമെന്ന ഉറപ്പു നൽകുന്ന ഈ ദർശനം അവർക്ക് എത്ര ആശ്വാസമാകുമായിരുന്നു.
18 തങ്ങളുടെ ആരാധന ശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഈ ദർശനം ജൂതന്മാരെ ഓർമിപ്പിച്ചു. ദുഷ്ടതയ്ക്കു ദൈവജനത്തിന് ഇടയിൽ ഒരു കാലത്തും സ്ഥാനമില്ല. ദൈവത്തിന്റെ ശുദ്ധമായ സംഘടനയുടെ സ്നേഹം നിറഞ്ഞ സംരക്ഷണത്തണലിലേക്കു വന്നിരിക്കുന്ന നമുക്ക് അതിന്റെ ശുദ്ധി കാത്തുസൂക്ഷിക്കാനുള്ള കടമയുണ്ട്. നമ്മുടെ സംഘടന ശുദ്ധമായി സൂക്ഷിക്കാൻ നമുക്കു തോന്നുന്നില്ലേ? ഓർക്കുക: ഒരു തരത്തിലുള്ള ദുഷ്ടതയും നമ്മുടെ ആത്മീയപറുദീസയ്ക്കു ചേർന്നതല്ല.
ശുദ്ധജനം യഹോവയെ ബഹുമാനിക്കുന്നു
19. സെഖര്യയുടെ നാടകീയദർശനങ്ങൾക്കു നമ്മുടെ നാളിലേക്ക് എന്ത് അർഥമാണുള്ളത്?
19 സത്യസന്ധമല്ലാത്ത വഴികളിൽ നടക്കുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണു സെഖര്യയുടെ ആറാമത്തെയും ഏഴാമത്തെയും ദർശനങ്ങൾ. യഹോവ ദുഷ്ടത വെച്ചുപൊറുപ്പിക്കില്ലെന്ന് അത് ഉറപ്പു തരുന്നു. ആത്മാർഥഹൃദയത്തോടെ യഹോവയെ ആരാധിക്കുന്നവർ ദുഷ്ടതയെ വെറുക്കണം. ഈ വിവരണങ്ങളിലൂടെ നമ്മുടെ സ്വർഗീയ പിതാവ് സ്നേഹപൂർവം ധൈര്യം പകരുകയും ചെയ്യുന്നു. ദൈവത്തിന്റെ അംഗീകാരവും സംരക്ഷണവും നേടാൻ ആത്മാർഥമായി ശ്രമിക്കുമ്പോൾ നമ്മൾ മാരകമായ ശാപം അനുഭവിക്കേണ്ടിവരില്ല. പകരം യഹോവ നമ്മിൽ പ്രസാദിക്കും, നമ്മളെ അനുഗ്രഹിക്കും. ദുഷ്ടത നിറഞ്ഞ ഈ ലോകത്ത് ശുദ്ധരായി നിൽക്കാനുള്ള നമ്മുടെ എല്ലാ ശ്രമങ്ങൾക്കും മൂല്യമുണ്ട്. യഹോവയുടെ സഹായം നമുക്കു ലഭിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക, നമുക്കു വിജയിക്കാനാകും! ദൈവഭക്തിയില്ലാത്ത ഈ ലോകത്ത് സത്യാരാധന നിലനിൽക്കുമെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാം? മഹാകഷ്ടത അടുത്തുവരുമ്പോൾ യഹോവ തന്റെ സംഘടനയെ സംരക്ഷിക്കുമെന്നു നമുക്ക് എന്ത് ഉറപ്പാണുള്ളത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.