വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“സാധ്യതയനുസരിച്ച്‌, രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച്‌ ഏറ്റവും ചൂടുകൂടിയ വർഷങ്ങളിൽ ആറാം സ്ഥാനത്തു നിൽക്കുന്നത്‌” 2006 ആണ്‌. ഏറ്റവും ചൂടുകൂടിയ 10 വർഷങ്ങളിൽ എല്ലാംതന്നെ കഴിഞ്ഞ 12 വർഷത്തിനിടെയാണു റിപ്പോർട്ടു ചെയ്യപ്പെട്ടത്‌.​—⁠ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന.

പേപ്പട്ടിവിഷബാധ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ബെയ്‌ജിങ്‌സ്‌ പബ്ലിക്‌ സെക്യൂരിറ്റി ബ്യൂറോ, ഒരു വീട്ടിൽ “ഒരു പട്ടിമാത്രം” എന്ന നയവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. 2004-ൽ ചൈനയിൽ ഏകദേശം 2,660 പേരാണു പേപ്പട്ടിവിഷബാധയേറ്റു മരിച്ചത്‌.​—⁠ഷിൻഹ്വാ ഓൺലൈൻ, ചൈന.

ഹോട്ടലിൽ താമസിക്കവേ വാതിൽപ്പിടി, ലാംപുകൾ, ടെലിഫോൺ, ടിവി റിമോട്ട്‌ കൺട്രോൾ എന്നിവ തൊടുന്നവർക്ക്‌ “സാധാരണ ജലദോഷത്തിന്റെ കാരണക്കാരനായ വൈറസ്‌ പിടിപെടാനുള്ള സാധ്യത 50 ശതമാനമാണ്‌.”​—⁠മക്ലീൻസ്‌, കാനഡ.

പ്രാണികളുടെ ആമസോൺ

പ്രാണിശാസ്‌ത്ര വിദഗ്‌ധർ ആമസോൺ മഴക്കാടുകളിലുള്ള പ്രാണികളിൽ ഏകദേശം 60,000 സ്‌പീഷീസിനെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1,80,000 സ്‌പീഷീസുകൾ ഉണ്ടെന്നു കണക്കാക്കപ്പെടുന്നതായി ഫോല്യാ ഓൺലൈൻ അഭിപ്രായപ്പെടുന്നു. ഇപ്പോൾ 20 ശാസ്‌ത്രജ്ഞർ അവിടെ ഗവേഷണം നടത്തുന്നുണ്ട്‌. വർഷംതോറും ഈ വിദഗ്‌ധർ ശരാശരി 2.7 സ്‌പീഷീസിനെ തിരിച്ചറിഞ്ഞ്‌ വർഗീകരിക്കുന്നുണ്ടെന്നാണ്‌ അടുത്തകാലത്തെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്‌. ഇങ്ങനെ പോയാൽ, പ്രാണിശാസ്‌ത്രജ്ഞരുടെ ഏകദേശം 90 തലമുറകൾ, ഓരോന്നും 35 വർഷംവീതം​—⁠മൊത്തം ഏതാണ്ട്‌ 3,300 വർഷം​—⁠ഗവേഷണം നടത്തേണ്ടിവരും ഈ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാകാൻ!

ഊർജം കിട്ടാനില്ല!

“160 കോടി ജനങ്ങൾക്ക്‌​—⁠മാനവരാശിയുടെ ഏകദേശം നാലിലൊന്നിന്‌​—⁠ഇതുവരെയും വീടുകളിൽ വൈദ്യുതി ലഭിച്ചിട്ടില്ല; ഇനിയും, 240 കോടി പാചകത്തിനും മറ്റുമായി മരക്കരിയോ ചാണകമോ വിറകോ ഒക്കെ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു” എന്ന്‌ യുണൈറ്റഡ്‌ നേഷൻസ്‌ എൻവയോൺമെന്റ്‌ പ്രോഗ്രാം പ്രസിദ്ധീകരിച്ച നമ്മുടെ ഗ്രഹം (ഇംഗ്ലീഷ്‌) എന്ന മാസിക പ്രസ്‌താവിക്കുന്നു. “ഈ പരമ്പരാഗത ഇന്ധനങ്ങളിൽനിന്നുള്ള പുക ഓരോ വർഷവും ഏകദേശം 25 ലക്ഷം സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവനെടുക്കുന്നു.”

ഇന്റർനെറ്റ്‌ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ

വെബ്‌സൈറ്റുകൾ ആളുകൾക്ക്‌ അപരിചിതരുമായി ബന്ധങ്ങൾ സ്ഥാപിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നു; ഇത്‌ തങ്ങൾ ജനപ്രീതിയുള്ളവരാണെന്ന പ്രതീതി അവരിൽ ഉളവാക്കുന്നത്രേ. വർഗീയവാദികളുടെയും അന്യരുടെ കാര്യത്തിൽ തലയിടുന്നവരുടെയും മുൻവിധികൾ വെച്ചുപുലർത്തുന്നവരുടെയും “നുണയന്മാരുടെയും വിളനിലം” കൂടെയാണ്‌ അത്തരം സൈറ്റുകൾ എന്ന്‌ ഫോല്യാ ഓൺലൈൻ പറയുന്നു. സൈറ്റ്‌ ഉപയോഗിക്കുന്ന ചിലർ സ്വന്തം വ്യക്തിത്വം മറച്ചുവെക്കുന്നു. ചിലരാണെങ്കിൽ അമിതവണ്ണം, ഉയരക്കുറവ്‌, സ്‌പ്രിങ്ങുപോലിരിക്കുന്ന മുടി തുടങ്ങിയവയുടെ പേരിൽ മറ്റുള്ളവരെ മാനസികമായി പീഡിപ്പിക്കുന്നു. “ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കാൾ [വെബ്‌സൈറ്റിൽ] സംഭവിക്കുന്ന കാര്യങ്ങൾക്ക്‌ ഈ ഇരകൾ പ്രാധാന്യം നൽകുന്നതാണ്‌” ഇതിനു കാരണമായി ബ്രസീലിയൻ മനശ്ശാസ്‌ത്രജ്ഞ ഇവെലീസ്‌ ഫോർട്ടിം ചൂണ്ടിക്കാണിക്കുന്നത്‌.

പുരാതന ജ്യോതിശ്ശാസ്‌ത്ര കാൽക്കുലേറ്റർ

1901-ൽ, സ്‌പഞ്ച്‌ എന്ന ഒരിനം സമുദ്രജീവിക്കായി തിരഞ്ഞുകൊണ്ടിരുന്നവർ ആൻഡികീതിറാ എന്ന ഗ്രീക്കുദ്വീപിനടുത്ത്‌ സമുദ്രത്തിന്റെ അടിത്തട്ടിൽ അന്ത്യവിശ്രമംകൊള്ളുന്ന ഒരു പ്രാചീന റോമൻ കപ്പലിൽനിന്ന്‌ തുരുമ്പിച്ച ഒരു വസ്‌തു കണ്ടെത്തുകയുണ്ടായി. അത്‌ പൊതുയുഗത്തിനുമുമ്പ്‌ രണ്ടാം നൂറ്റാണ്ടിലുള്ള വളരെ സങ്കീർണമായ ഒരു ജ്യോതിശ്ശാസ്‌ത്ര കാൽക്കുലേറ്റർ ആണെന്നു ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നു. ഹൈ-റെസല്യൂഷൻ എക്‌സ്‌റേ റ്റോമോഗ്രഫി ഉപയോഗിച്ച്‌ “ആൻഡികീതിറായിൽനിന്നുള്ള ഈ ഉപകരണ”ത്തെക്കുറിച്ച്‌ അടുത്തകാലത്തു ഗവേഷണം നടത്തിയ ശാസ്‌ത്രജ്ഞർ ഇതിന്‌ വെങ്കലത്തിൽ തീർത്ത 30 ഗിയർവീലുകളെങ്കിലും ഉണ്ടായിരുന്നുവെന്നും അത്‌ ഒരു മരപ്പെട്ടിക്കകത്താണു വെച്ചിരുന്നതെന്നും കണ്ടെത്തി. കൃത്യതയോടെ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനം നിർണയിക്കാനും ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും പ്രവചിക്കാനും ഈ ഉപകരണത്തിനു കഴിഞ്ഞിരുന്നു. ഇത്‌ “തുടർന്നുവന്ന ആയിരം വർഷക്കാലത്തിനിടെ നിലവിൽവന്ന ഏതൊരു ഉപകരണത്തെക്കാളും സാങ്കേതികമായി മികച്ചുനിൽക്കുന്നു” എന്ന്‌ നേച്ചർ മാസിക പറയുന്നു.

[21-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

AP Photo/Thanassis Stavrakis