വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും

നിങ്ങൾ ‘ഒരു പുരോഹിതരാജത്വം’ ആകും

“നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.”—പുറ. 19:6.

1, 2. സ്‌ത്രീയുടെ സന്തതിക്ക് എന്തിൽനിന്നുള്ള സംരക്ഷണം ആവശ്യമായിരുന്നു, എന്തുകൊണ്ട്?

യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിൽ ബൈബിളിലെ ആദ്യത്തെ പ്രവചനം ഒരു നിർണായകപങ്കു വഹിക്കുന്നു. ഏദെനിക വാഗ്‌ദാനം ഉച്ചരിക്കവെ സത്യദൈവം ഇങ്ങനെ അരുളിച്ചെയ്‌തു: “ഞാൻ നിനക്കും (സാത്താനും) സ്‌ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” ഈ ശത്രുത എത്ര ശക്തമാണ്‌? യഹോവ പറഞ്ഞു: “അവൻ (സ്‌ത്രീയുടെ സന്തതി) നിന്‍റെ (സാത്താന്‍റെ) തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.” (ഉല്‌പ. 3:15) സ്‌ത്രീയുടെ സന്തതിയെ തുടച്ചുനീക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത വിധം സർപ്പവും സ്‌ത്രീയും തമ്മിലുള്ള ശത്രുത വളരെ ശക്തമായിരിക്കും.

2 ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല: “ഇതാ, നിന്‍റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്‌തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക . . . എന്നു അവർ പറഞ്ഞു.” (സങ്കീ. 83:2-4) സ്‌ത്രീയുടെ സന്തതിയുടെ വംശാവലിയെ ഉന്മൂലനാശത്തിൽനിന്ന് സംരക്ഷിക്കുകയും അതു മലിനമാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനും തന്‍റെ ഉദ്ദേശ്യം നിറവേറുമെന്ന് ഉറുപ്പുവരുത്തുന്നതിനും യഹോവ കൂടുതലായ നിയമക്രമീകരണങ്ങൾ ഏർപ്പെടുത്തി.

 സന്തതിക്ക് സംരക്ഷണമേകുന്ന ഒരു ഉടമ്പടി

3, 4. (എ) ന്യായപ്രമാണ ഉടമ്പടി നിലവിൽവന്നത്‌ എപ്പോൾ, ഇസ്രായേൽ ജനതയ്‌ക്ക് അപ്പോഴുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു? (ബി) എന്തു സംഭവിക്കുന്നതു തടയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ന്യായപ്രമാണ ഉടമ്പടി?

3 അബ്രാഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവരുടെ സന്തതികൾ ദശലക്ഷങ്ങളായി പെരുകിയപ്പോൾ യഹോവ അവരെ ഒരു ജനത അഥവാ ഒരു രാഷ്‌ട്രം ആയി സംഘടിപ്പിച്ചു. അവരാണ്‌ പുരാതന ഇസ്രായേൽ ജനത. മോശയിലൂടെ ന്യായപ്രമാണം കൊടുത്തുകൊണ്ട് യഹോവ ആ ജനതയുമായി സവിശേഷമായ ഒരു ഉടമ്പടി ചെയ്‌തു. അവർ ആ ഉടമ്പടിയിലെ വ്യവസ്ഥകൾ അംഗീകരിക്കുകയും ചെയ്‌തു. ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ (മോശ) നിയമപുസ്‌തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്‌പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ (യാഗം അർപ്പിച്ച കാളയുടെ) രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്‌തിരിക്കുന്ന നിയമത്തിന്‍റെ (ഉടമ്പടിയുടെ) രക്തം ഇതാ എന്നു പറഞ്ഞു.”—പുറ. 24:3-8.

4 അങ്ങനെ, ബി.സി. 1513-ൽ സീനായ്‌ മലയിൽവെച്ച് ന്യായപ്രമാണ ഉടമ്പടി നിലവിൽവന്നു. ഈ ഉടമ്പടിയിലൂടെ പുരാതന ഇസ്രായേൽ ജനതയെ ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായി വേർതിരിച്ചു. അങ്ങനെ യഹോവ അവരുടെ ‘ന്യായാധിപനും ന്യായദാതാവും രാജാവും’ ആയിത്തീർന്നു. (യെശ. 33:22) ദൈവത്തിന്‍റെ നീതിയുള്ള നിലവാരങ്ങൾ അനുസരിക്കുന്നതിന്‍റെയും അവഗണിക്കുന്നതിന്‍റെയും ഫലം എന്താണെന്ന് ഇസ്രായേൽ ജനതയുടെ ചരിത്രം വെളിപ്പെടുത്തുന്നു. പുറജാതികളുമായുള്ള വിവാഹബന്ധവും വിഗ്രഹാരാധനയും ന്യായപ്രമാണം വിലക്കിയിരുന്നതിനാൽ, അത്‌ അബ്രാഹാമിന്‍റെ സന്തതിപരമ്പരയെ മലിനമാക്കുന്നതിൽനിന്നും തടയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.—പുറ. 20:4-6; 34:12-16.

5. (എ) ന്യായപ്രമാണ ഉടമ്പടി ഇസ്രായേൽ ജനത്തിന്‌ എന്ത് അവസരം തുറന്നുകൊടുത്തു? (ബി) ദൈവം ഇസ്രായേൽ ജനത്തെ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്?

5 ന്യായപ്രമാണ ഉടമ്പടി ഒരു പൗരോഹിത്യക്രമീകരണത്തിനും വഴി തുറക്കുന്നു. ഭാവിയിലെ ശ്രേഷ്‌ഠമായ ഒരു ക്രമീകരണത്തെ അതു മുൻനിഴലാക്കി. (എബ്രാ. 7:11; 10:1) ആ ഉടമ്പടിയിലൂടെ ‘ഒരു പുരോഹിതരാജത്വം’ ആയിത്തീരാനുള്ള സവിശേഷമായ അവസരവും പദവിയും ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. എന്നാൽ അതിന്‌ അവർ യഹോവയുടെ കല്‌പനകൾ അനുസരിക്കണമായിരുന്നു. (പുറപ്പാടു 19:5, 6 വായിക്കുക.) പക്ഷേ, ഈ നിബന്ധന പാലിക്കുന്നതിൽ ഇസ്രായേൽ ജനം പരാജയപ്പെട്ടു. അബ്രാഹാമിന്‍റെ സന്തതിയുടെ പ്രഥമഭാഗമായ മിശിഹായെ ആദരവോടെ കൈക്കൊള്ളുന്നതിനു പകരം അവർ അവനെ തള്ളിപ്പറഞ്ഞു. തത്‌ഫലമായി ആ ജനതയെ ദൈവവും തള്ളിക്കളഞ്ഞു.

ഇസ്രായേല്യർ അനുസരണക്കേട്‌ കാണിച്ചു എന്നതുകൊണ്ട് ന്യായപ്രമാണ ഉടമ്പടി പരാജയമായില്ല (3-6 ഖണ്ഡികകൾ കാണുക)

6. ന്യായപ്രമാണം എന്തു ധർമം നിറവേറ്റി?

6 ഇസ്രായേൽ ജനത യഹോവയോട്‌ വിശ്വസ്‌തരായി നിൽക്കാൻ പരാജയപ്പെട്ടതിനാൽ പുരോഹിതരാജത്വമായിത്തീരാനുള്ളവരെ മുഴുവൻ അവരിൽനിന്നുതന്നെ കൂട്ടിച്ചേർക്കാനായില്ല. എന്നാൽ അതു ന്യായപ്രമാണത്തിന്‍റെ പരാജയമായി കണക്കാക്കാനാകില്ല. കാരണം, ന്യായപ്രമാണത്തിന്‍റെ ഉദ്ദേശ്യം സന്തതിയെ സംരക്ഷിക്കുകയും മനുഷ്യരെ മിശിഹായിലേക്ക് നയിക്കുകയും ചെയ്യുക എന്നതായിരുന്നു. ക്രിസ്‌തു പ്രത്യക്ഷപ്പെടുകയും തിരിച്ചറിയിക്കപ്പെടുകയും ചെയ്‌തതോടെ ന്യായപ്രമാണം  അതിന്‍റെ ധർമം നിറവേറ്റി. “ക്രിസ്‌തു ന്യായപ്രമാണത്തിന്‍റെ അവസാനമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമ. 10:4) അങ്ങനെയെങ്കിൽ പുരോഹിതരാജത്വമാകാനുള്ള അവസരം ആർക്ക് ലഭിക്കും? ഒരു പുതിയ ജനതയ്‌ക്ക് രൂപംകൊടുക്കാൻ നിയമപരമായ മറ്റൊരു കരാർ യഹോവയാം ദൈവം ഏർപ്പെടുത്തി.

ഒരു പുതിയ ജനത ഉളവാകുന്നു

7. ഒരു പുതിയ ഉടമ്പടിയെക്കുറിച്ച് യിരെമ്യാവിലൂടെ യഹോവ എന്ത് മുൻകൂട്ടിപ്പറഞ്ഞു?

7 ഇസ്രായേൽ ജനതയുമായി താൻ “പുതിയോരു നിയമം” (“ഒരു പുതിയ ഉടമ്പടി,” പി.ഒ.സി.) ചെയ്യുമെന്ന് ന്യായപ്രമാണ ഉടമ്പടി റദ്ദാക്കപ്പെടുന്നതിന്‌ വളരെ മുമ്പേ യിരെമ്യാപ്രവാചകനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞു. (യിരെമ്യാവു 31:31-33 വായിക്കുക.) ഈ ഉടമ്പടി ന്യായപ്രമാണ ഉടമ്പടിപോലെയായിരിക്കില്ല. മൃഗയാഗങ്ങളുടെ ആവശ്യമില്ലാതെതന്നെ അതു പാപമോചനം സാധ്യമാക്കും. അത്‌ എങ്ങനെ സാധിക്കും?

8, 9. (എ) യേശുവിന്‍റെ ചൊരിയപ്പെട്ട രക്തം എന്ത് സാധിക്കുന്നു? (ബി) പുതിയ ഉടമ്പടിയിലുള്ളവർക്ക് ഏത്‌ അവസരം തുറന്നുകിട്ടുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

8 നൂറ്റാണ്ടുകൾക്കു ശേഷം, എ.ഡി. 33 നീസാൻ 14-ന്‌ യേശു ‘കർത്താവിന്‍റെ സന്ധ്യാഭക്ഷണം’ ഏർപ്പെടുത്തി. വീഞ്ഞ് നിറച്ച പാനപാത്രം എടുത്ത്‌ അവൻ തന്‍റെ 11 വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്‍റെ രക്തത്താലുള്ള പുതിയ ഉടമ്പടിയെ അർഥമാക്കുന്നു.” (ലൂക്കോ. 22:20) വീഞ്ഞിനെക്കുറിച്ചുള്ള യേശുവിന്‍റെ ഈ പ്രസ്‌താവന മത്തായി രേഖപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: “ഇത്‌ പാപമോചനത്തിനായി അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്‍റെ ‘ഉടമ്പടിയുടെ രക്ത’ത്തെ അർഥമാക്കുന്നു.”—മത്താ. 26:27, 28.

9 യേശുവിന്‍റെ ചൊരിയപ്പെട്ട രക്തം പുതിയ ഉടമ്പടിയെ പ്രാബല്യത്തിൽ കൊണ്ടുവരുന്നു. ഒരിക്കലായി ചൊരിഞ്ഞ ആ രക്തം എന്നേക്കുമുള്ള പാപമോചനം സാധ്യമാക്കുന്നു. യേശു പുതിയ ഉടമ്പടിയിൽ ഒരു കക്ഷിയല്ല. പാപമില്ലാത്തതിനാൽ അവന്‌ പാപമോചനത്തിന്‍റെ ആവശ്യമില്ല. എന്നാൽ യേശുവിന്‍റെ ചൊരിയപ്പെട്ട രക്തത്തിന്‍റെ മൂല്യം ആദാമിന്‍റെ സന്തതികൾക്കായി ഉപയോഗിക്കാൻ ദൈവത്തിനു കഴിയുമായിരുന്നു. കൂടാതെ, പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്‌തുകൊണ്ട് ചില അർപ്പിതരായ മനുഷ്യരെ ‘പുത്രന്മാരായി’ ദത്തെടുക്കാനും അവനു സാധിക്കുമായിരുന്നു. (റോമർ 8:14-17 വായിക്കുക.) ദൈവം അവരെ പാപമില്ലാത്തവരായി കരുതുന്നതിനാൽ ഒരു അർഥത്തിൽ അവർ ദൈവത്തിന്‍റെ പാപരഹിതപുത്രനായ യേശുവിനെപ്പോലെയായിരിക്കും. ഈ അഭിഷിക്തർ “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശിക”ളായിത്തീരുന്നു. ഒരു “പുരോഹിതരാജ”ത്വം ആയിത്തീരാനുള്ള അവസരവും അവർക്കുണ്ട്. ന്യായപ്രമാണത്തിനു കീഴിൽ സ്വാഭാവിക ഇസ്രായേലിന്‌ ലഭിക്കുമായിരുന്നതാണ്‌ ഈ പദവി. “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശിക”ളായവരെക്കുറിച്ച് അപ്പൊസ്‌തലനായ പത്രോസ്‌ എഴുതി: ‘നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്‍റെ സദ്‌ഗുണങ്ങളെ ഘോഷിക്കേണ്ടതിന്‌, “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തജനവും” ആകുന്നു.’ (1 പത്രോ. 2:9) എത്ര സുപ്രധാനമായ ഒരു ക്രമീകരണമാണ്‌ പുതിയ ഉടമ്പടി! ഇത്‌ യേശുവിന്‍റെ ശിഷ്യന്മാരെ അബ്രാഹാമിന്‍റെ സന്തതിയുടെ ഉപഭാഗമായിത്തീരാൻ സഹായിക്കുന്നു.

പുതിയ ഉടമ്പടി പ്രാബല്യത്തിലാകുന്നു

10. പുതിയ ഉടമ്പടി പ്രാബല്യത്തിൽവന്നത്‌ എപ്പോൾ, അങ്ങനെ പറയുന്നത്‌ എന്തുകൊണ്ട്?

10 എപ്പോഴാണ്‌ പുതിയ ഉടമ്പടി പ്രാബല്യത്തിലായത്‌? ഭൂമിയിലെ തന്‍റെ അവസാനരാത്രിയിൽ യേശു ശിഷ്യന്മാരോട്‌ അതിനെക്കുറിച്ച് പരാമർശിച്ചപ്പോൾ ആയിരുന്നോ? അല്ല. അത്‌ പ്രാബല്യത്തിലാകണമെങ്കിൽ യേശുവിന്‍റെ രക്തം ചൊരിയപ്പെടുകയും അതിന്‍റെ മൂല്യം സ്വർഗത്തിൽ യഹോവയുടെ മുമ്പാകെ അർപ്പിക്കുകയും വേണമായിരുന്നു. കൂടാതെ, “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശിക”ളാകാനുള്ളവരുടെ മേൽ പരിശുദ്ധാത്മാവ്‌ പകരപ്പെടേണ്ടതുമുണ്ടായിരുന്നു. അതുകൊണ്ട് എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ യേശുവിന്‍റെ വിശ്വസ്‌തശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ പുതിയ ഉടമ്പടി പ്രാബല്യത്തിൽവന്നു.

11. യഹൂദർക്കും പരിച്ഛേദനയേൽക്കാത്ത വിജാതീയർക്കും ആത്മീയ ഇസ്രായേലിന്‍റെ ഭാഗമാകാൻ പുതിയ ഉടമ്പടി വഴിയൊരുക്കിയത്‌ എങ്ങനെ, ഈ പുതിയ ഉടമ്പടിയിൽ എത്രപേരുണ്ടായിരിക്കും?

11 ഇസ്രായേലുമായി താൻ ഒരു പുതിയ ഉടമ്പടി ചെയ്യുമെന്ന് യഹോവ യിരെമ്യാവിലൂടെ പ്രഖ്യാപിച്ചപ്പോൾ ഒരു അർഥത്തിൽ ന്യായപ്രമാണ ഉടമ്പടി  “കാലഹരണപ്പെട്ടതായി.” എങ്കിലും പുതിയ ഉടമ്പടി പ്രാബല്യത്തിലാകുന്നതുവരെ അത്‌ നീക്കം ചെയ്യപ്പെട്ടില്ല. (എബ്രാ. 8:13) എന്നാൽ അത്‌ നീക്കം ചെയ്യപ്പെട്ടതോടെ ദൈവത്തിന്‌ യഹൂദരെയും പരിച്ഛേദനയേൽക്കാത്ത വിജാതീയരിൽനിന്നുള്ള വിശ്വാസികളെയും ഒരേപോലെ കാണാൻ കഴിയുമായിരുന്നു. കാരണം, അവരുടെ “പരിച്ഛേദന എഴുതപ്പെട്ട പ്രമാണപ്രകാരമുള്ളതല്ല, ആത്മാവിനാലുള്ള ഹൃദയപരിച്ഛേദനയത്രേ.” (റോമ. 2:29) അവരുമായി പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടുകൊണ്ട് ദൈവം തന്‍റെ കല്‌പനകൾ “അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ അവ എഴുതു”മായിരുന്നു. (എബ്രാ. 8:10) പുതിയ ഉടമ്പടിയിലുള്ളവരുടെ ആകെ എണ്ണം 1,44,000 ആയിരിക്കും. അവർ ആത്മീയ ഇസ്രായേൽ അഥവാ ‘ദൈവത്തിന്‍റെ ഇസ്രായേൽ’ എന്ന ഒരു പുതിയ ജനതയായിത്തീരും.—ഗലാ. 6:16; വെളി. 14:1, 4.

12. ന്യായപ്രമാണ ഉടമ്പടിയെയും പുതിയ ഉടമ്പടിയെയും എങ്ങനെ താരതമ്യം ചെയ്യാം?

12 ന്യായപ്രമാണ ഉടമ്പടിയെയും പുതിയ ഉടമ്പടിയെയും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാം? ന്യായപ്രമാണ ഉടമ്പടി യഹോവയും സ്വാഭാവിക ഇസ്രായേലും തമ്മിലായിരുന്നു; പുതിയ ഉടമ്പടിയാകട്ടെ യഹോവയും ആത്മീയ ഇസ്രായേലും തമ്മിലാണ്‌. ആദ്യത്തേതിന്‍റെ മധ്യസ്ഥൻ മോശയായിരുന്നു; പുതിയതിന്‍റെ മധ്യസ്ഥൻ യേശുവാണ്‌. ന്യായപ്രമാണ ഉടമ്പടി മൃഗരക്തത്താൽ പ്രാബല്യത്തിൽ വന്നു; പുതിയ ഉടമ്പടി യേശുവിന്‍റെ ചൊരിയപ്പെട്ട രക്തത്താൽ പ്രാബല്യത്തിൽ വന്നു. ന്യായപ്രമാണ ഉടമ്പടി മുഖാന്തരം മോശയുടെ നേതൃത്വത്തിൻകീഴിൽ ഇസ്രായേൽ ജനത സംഘടിപ്പിക്കപ്പെട്ടു; പുതിയ ഉടമ്പടിയിലുള്ളവർ സഭയുടെ ശിരസ്സായ യേശുവിന്‍റെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.—എഫെ. 1:22.

13, 14. (എ) പുതിയ ഉടമ്പടി ദൈവരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ? (ബി) ആത്മീയ ഇസ്രായേലിന്‌ സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ കഴിയണമെങ്കിൽ എന്ത് ആവശ്യമാണ്‌?

13 സ്വർഗീയരാജ്യത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിരിക്കാൻ പദവിയുള്ള ഒരു വിശുദ്ധജനതയെ ഉത്‌പാദിപ്പിക്കുകയെന്നതാണ്‌ ആ രാജ്യവുമായി പുതിയ ഉടമ്പടിക്കുള്ള ബന്ധം. ആ ജനതയാണ്‌ അബ്രാഹാമിന്‍റെ സന്തതിയുടെ ഉപഭാഗം. (ഗലാ. 3:29) പുതിയ ഉടമ്പടി അങ്ങനെ അബ്രാഹാമ്യ ഉടമ്പടിയെ ഊട്ടിയുറപ്പിക്കുന്നു.

14 എന്നാൽ രാജ്യക്രമീകരണത്തിന്‍റെ മറ്റൊരു വശംകൂടെ നിയമപരമായി സ്ഥാപിക്കേണ്ടിയിരുന്നു. പുതിയ ഉടമ്പടി ആത്മീയ ഇസ്രായേലിനെ രൂപപ്പെടുത്തുകയും അതിലെ അംഗങ്ങൾക്ക് “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശിക”ളാകാനുള്ള അടിസ്ഥാനം നൽകുകയും ചെയ്യുന്നു. എന്നാൽ ഇവരെ സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരുമായി യേശുവിനോടൊപ്പം ചേർക്കുന്നതിന്‌ നിയമപരമായ ഒരു കരാർ ആവശ്യമാണ്‌.

ക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്ന ഒരു ഉടമ്പടി

15. തന്‍റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരുമായി യേശു ഏത്‌ വ്യക്തിപരമായ ഉടമ്പടി ചെയ്‌തു?

15 ‘കർത്താവിന്‍റെ സന്ധ്യാഭക്ഷണം’ ഏർപ്പെടുത്തിയ ശേഷം തന്‍റെ വിശ്വസ്‌തശിഷ്യന്മാരുമായി യേശു വ്യക്തിപരമായ ഒരു ഉടമ്പടി ചെയ്‌തു. ഇത്‌ രാജ്യ ഉടമ്പടി എന്ന് അറിയപ്പെടുന്നു. (ലൂക്കോസ്‌ 22:28-30 വായിക്കുക.) മറ്റ്‌ ഉടമ്പടികളിലെല്ലാം ഒരു കക്ഷി യഹോവയാണ്‌. എന്നാൽ ഇത്‌ യേശുവും അവന്‍റെ അഭിഷിക്താനുഗാമികളും കക്ഷികളായിട്ടുള്ള ഒരു ഉടമ്പടിയാണ്‌. “എന്‍റെ പിതാവ്‌ എന്നോട്‌ . . . ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നതുപോലെ” എന്ന് പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്‌, “മൽക്കീസേദെക്കിന്‍റെ മാതൃകപ്രകാരം . . . എന്നേക്കും ഒരു പുരോഹിതനാ”കാൻ യഹോവ അവനുമായി ചെയ്‌ത ഉടമ്പടിയായിരിക്കാം.—എബ്രാ. 5:5, 6.

16. രാജ്യ ഉടമ്പടി അഭിഷിക്തക്രിസ്‌ത്യാനികൾക്ക് എന്ത് സാധ്യമാക്കുന്നു?

16 വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാർ ‘യേശുവിനോടൊപ്പം പരീക്ഷകളിൽ അവനോട്‌ പറ്റിനിന്നു.’ അവർ അവനോടൊപ്പം സ്വർഗത്തിലുണ്ടായിരിക്കുമെന്നും സിംഹാസനങ്ങളിലിരുന്ന് രാജാക്കന്മാരായി ഭരിക്കുകയും പുരോഹിതന്മാരായി സേവിക്കുകയും ചെയ്യുമെന്നും രാജ്യ ഉടമ്പടി അവർക്ക് ഉറപ്പുകൊടുത്തു. എന്നിരുന്നാലും, ആ പദവിയുണ്ടായിരിക്കുന്നത്‌ ആ 11 പേർക്ക് മാത്രമല്ല. മഹത്വീകരിക്കപ്പെട്ട യേശു അപ്പൊസ്‌തലനായ യോഹന്നാന്‌ ഒരു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ വിജയംവരിച്ച് എന്‍റെ പിതാവിനോടൊത്ത്‌ അവന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, ജയിക്കുന്നവനെ ഞാൻ എന്നോടൊത്ത്‌ എന്‍റെ സിംഹാസനത്തിൽ ഇരുത്തും.” (വെളി. 3:21) അതെ, 1,44,000 അഭിഷിക്തക്രിസ്‌ത്യാനികളുമായാണ്‌ രാജ്യ ഉടമ്പടി ചെയ്യുന്നത്‌.  (വെളി. 5:9, 10; 7:4) ഈ ഉടമ്പടിയാണ്‌ യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ അവർക്ക് നിയമപരമായ അടിസ്ഥാനം നൽകുന്നത്‌. കുലീനകുടുംബത്തിലെ ഒരു മണവാട്ടി ഒരു രാജാവിനെ വിവാഹം കഴിച്ച് രാജ്യഭരണത്തിൽ അവകാശിയാകുന്നതുപോലെയാണ്‌ ഇത്‌. വാസ്‌തവത്തിൽ, അഭിഷിക്ത ക്രിസ്‌ത്യാനികളെ ക്രിസ്‌തുവിന്‍റെ “മണവാട്ടി”യായി, ക്രിസ്‌തുവിന്‌ വിവാഹനിശ്ചയം ചെയ്യപ്പെട്ടിരിക്കുന്ന ഒരു “നിർമലകന്യകയായി,” തിരുവെഴുത്തുകൾ പരാമർശിക്കുന്നു.—വെളി. 19:7, 8; 21:9; 2 കൊരി. 11:2.

ദൈവരാജ്യത്തിൽ അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കുക

17, 18. (എ) രാജ്യവുമായി ബന്ധപ്പെട്ട് നാം പരിചിന്തിച്ച ആറ്‌ ഉടമ്പടികൾ പുനരവലോകനം ചെയ്യുക. (ബി) ദൈവരാജ്യത്തിൽ നമുക്ക് അചഞ്ചലമായ വിശ്വാസമുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്?

17 ഈ രണ്ടു ലേഖനങ്ങളിലായി നാം പരിചിന്തിച്ച ഉടമ്പടികളെല്ലാം ദൈവരാജ്യത്തിന്‍റെ ഒന്നോ അതിലധികമോ സുപ്രധാനവശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. (“ദൈവം തന്‍റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്ന വിധം” എന്ന ചാർട്ട് കാണുക.) ഈ വസ്‌തുത, ദൈവരാജ്യക്രമീകരണം നിയമകരാറുകളിൽ അടിയുറച്ചതാണെന്ന് ബോധ്യപ്പെടുത്തുന്നു. ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്‍റെ ആദിമോദ്ദേശ്യം ഒരു യാഥാർഥ്യമാക്കാനുള്ള ദൈവത്തിന്‍റെ ഉപകരണമെന്ന നിലയിൽ മിശിഹൈകരാജ്യത്തിൽ നമ്മുടെ സമ്പൂർണ ആശ്രയം വെക്കാൻ നമുക്ക് ശക്തമായ കാരണങ്ങളുണ്ട്.—വെളി. 11:15.

മിശിഹൈക രാജ്യത്തിലൂടെ ഭൂമിയെക്കുറിച്ചുള്ള തന്‍റെ ഉദ്ദേശ്യം യഹോവ യാഥാർഥ്യമാക്കും (15-18 ഖണ്ഡികകൾ കാണുക)

 

18 രാജ്യത്തിന്‍റെ നേട്ടങ്ങൾ മനുഷ്യവർഗത്തിന്‍റെ എന്നേക്കുമുള്ള അനുഗ്രഹങ്ങളിൽ കലാശിക്കുമെന്ന കാര്യത്തിൽ എന്തെങ്കിലും സംശയം തോന്നേണ്ടതുണ്ടോ? മനുഷ്യന്‍റെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഒരേയൊരു ശാശ്വതപരിഹാരം ദൈവത്തിന്‍റെ രാജ്യമാണെന്ന് പൂർണബോധ്യത്തോടെ നമുക്ക് ഘോഷിക്കാം, തീക്ഷ്ണതയോടെ ആ സത്യം മറ്റുള്ളവരുമായി പങ്കുവെക്കാം!—മത്താ. 24:14.